കണ്ണൂര്‍: ജനങ്ങളുടെ ജീവനും കാർഷിക മേഖലയ്ക്കും ഭീഷണിയുയർത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘മിഷൻ വൈൽഡ് പിഗ്’ ഇനിയും ലക്ഷ്യം കണ്ടില്ല.
തദ്ദേശസ്വയംഭരണവകുപ്പ്, വനംവകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിബന്ധനകൾ പാലിച്ച് ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിന് വനംവകുപ്പുദ്യോഗസ്ഥരുടെയോ അംഗീകൃത ഷൂട്ടർമാരുടെയും സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയത്. വിഷം വച്ചോ ഷോക്കേൽപ്പിച്ചോ, പന്നിപ്പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലുന്നത് കുറ്റകരമാണ്.
വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ ജഡത്തിൽ പെട്രോളോ മണ്ണെണ്ണയോ പോലുള്ളവ ഒഴിച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചിടണമെന്നാണു നിബന്ധന. ഉന്മൂലനത്തിന്റെ പേരിൽ കാട്ടുപന്നികളെ നായാട്ടു നടത്തുന്നത് ഒഴിവാക്കാനായാണ് ഇത്തരം നിബന്ധനകൾ മുന്നോട്ടുവച്ചത്. ആക്രമണകാരികളായ കാട്ടുപന്നികളെ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ ഉന്മൂലനം ചെയ്യൽ ആരംഭിച്ചതോടെ ജനവാസ മേഖലകളിലെ കാട്ടുപന്നി ശല്യം ഗണ്യമായി കുറഞ്ഞെന്ന് വനംവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽപോലും കാട്ടുപന്നികൾ വ്യാപകമാണ്.
വർഷത്തിൽ രണ്ടുതവണ പ്രസവിക്കുന്ന കാട്ടുപന്നിയുടെ ഒറ്റ പ്രസവത്തിൽത്തന്നെ ശരാശരി ആറു കുഞ്ഞുങ്ങളുണ്ടാകും. ചിലപ്പോഴൊക്കെ 12 കുഞ്ഞുങ്ങൾ വരെയാകും. അവ വേഗത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യും.
ജനവാസ കേന്ദ്രത്തിൽ ഷൂട്ടർമാരെ ഉപയോഗിച്ച് ഉന്മൂലനം നടത്തുന്പോഴും ഇവയെക്കാളും എത്രയോ അധികം പന്നികൾ ഷൂട്ടർമാരെ വെട്ടിച്ച് രക്ഷപ്പെടുന്നുണ്ടെന്നതാണു യാഥാർഥ്യം. ഒരു കാലത്ത് കാടിറങ്ങിയാണ് കാട്ടുപന്നികൾ നാട്ടിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിൽത്തന്നെ പന്നിക്കൂട്ടം പെറ്റുപെരുകുകയാണ്. കാട്ടുപന്നികളുടെ എണ്ണത്തില്‍ മൂന്നു വര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വര്‍ധനയുണ്ടായതായാണ് വന്യജീവി ഗവേഷകരുടെ നിരീക്ഷണം.
കാട്ടുപന്നികളെ നിയന്ത്രിച്ചു വരുന്നുണ്ടെന്ന് അവകാശപ്പെടുന്പോഴും സംസ്ഥാനത്ത് പ്രതിദിനമെന്നോണം കാട്ടുപന്നി ആക്രമണവും കൃഷിനാശവും തുടരുന്നുണ്ട്. അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നതിനാൽ കാട്ടുപന്നികളുടെ സെൻസസ് മറ്റു മൃഗങ്ങളെ പോലെ തന്നെ പ്രായോഗികമല്ലെന്നു വനംവകുപ്പ് തന്നെ പറയുന്നുണ്ട്.
നാട്ടിൻപുറങ്ങളിൽ കാട്ടുപന്നികൾ പെറ്റുപെരുകാനുള്ള കാരണവും ഇതു തടയേണ്ടതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്നും വനംവകുപ്പധികൃതർ പറയുന്നു. അതേസമയം, ഷൂട്ടർമാർക്ക് ഒരു പന്നിയെ വെടിവച്ചു കൊന്നാൽ നൽകുന്ന തുക കുറവാണെന്നു പറഞ്ഞ് പലരും ഇപ്പോൾ തയാറാവുന്നില്ലെന്നാണ് ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന്മാരുടെ ചുമതല നല്‍കിയിട്ടുള്ള തദ്ദേശ സ്ഥാപന മേധാവികള്‍ പറയുന്നത്.
ഒരു പന്നിയെ വെടിവയ്ക്കുന്നതിന് 1,500 രൂപയും ജഡം മറവുചെയ്യാന്‍ 2,000 രൂപയുമാണ് സർക്കാർ നിരക്ക്. വെടിവയ്ക്കാന്‍ പോകുമ്പോള്‍ പന്നി ഒരു സ്ഥലത്തുനിന്നു മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. ഇതിനായി പല ദിവസം കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നാണു ഷൂട്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ തുക വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.